Sunday, 21 September 2014

പ്രസ്ഥാനവും സംഘടനയും:വിമര്‍ശനത്തിനു മറുപടി

കഴിഞ്ഞ ആഗസ്റ്റ്‌ 29 (ലക്കം 13) ന്‍റെ പ്രബോധനത്തില്‍ ഞാനെഴുതിയ "പ്രസ്ഥാനവും സംഘടനയും-ചില ആലോചനകള്‍" എന്ന ലേഖനത്തെ ജനാബ് ഒ. അബ്ദുല്ല ദര്‍ശന ടി. വി യില്‍ നിരൂപണം നടത്തുകയുണ്ടായി. അദ്ദേഹത്തെ പോലെ കേരളത്തിലുടനീളം അറിയപ്പെടുന്ന ഒരു മാധ്യമനിരൂപകന്‍ എന്‍റെ ലേഖനം വായിക്കുകയും നിരൂപണം നടത്തുകയും ചെയ്തതിലുള്ള സന്തോഷവും നന്ദിയും അദ്ദേഹത്തെ അറിയിക്കുന്നതോടൊപ്പം, അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ സൂക്ഷമാമോ മറ്റു ചിലത് വസ്തുതകള്‍ക്ക് നിരക്കാത്തതോ ആണെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
 
ആശയപരമായി ജമാഅതിനെ അംഗീകരിക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്തുകൊണ്ടിരിക്കെ, പ്രയോഗത്തില്‍ നിരന്തരവിമാര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു വിചിത്രനിലപാട് സ്വീകരിച്ച വ്യക്തിയാണ് കുറെക്കാലമായി അബ്ദുല്ല. ഭൂലോകത്താകെ ജമാഅത്തെ ഇസ്‌ലാമി എന്താണെന്ന് മനസ്സിലായത്‌ തനിക്കു മാത്രമാണെന്നും ജമാഅത്ത് എന്തെങ്കിലും തീരുമാനമെടുക്കുമ്പോള്‍ തന്നോട് ചോദിച്ചിട്ടു വേണമെന്നും തോന്നും അദ്ദേഹത്തിന്‍റെ വിമര്‍ശനം കേട്ടാല്‍. ജമാഅത്ത് നേതാക്കളെയും ജമാഅത്തിന്‍റെ നയനിലപാടുകളെയും വിമര്‍ശിക്കാന്‍ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കാറില്ല. ഇതിനദ്ദേഹത്തിനു ലഭിച്ച സൗകര്യമുള്ള ഒരു വേദിയാണ് വല്ലാതൊന്നും പ്രേക്ഷകരില്ലാത്ത ദര്‍ശ ടിവി.
 
അദ്ദേഹത്തോട് വ്യക്തിപരമായുള്ള എല്ലാ ആദരവുകളും  നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ: വായിച്ചിട്ട് മനസ്സിലാകാഞ്ഞിട്ടോ, അതോ ജാമാഅത്തിനെ വിമര്‍ശിക്കാനുള്ള അമിതാവേശം  കാരണമോ എന്തെന്നറിയില്ല, ഞാന്‍ ആ ലേഖനത്തില്‍ പറയുകയോ ഉദ്ദേശിക്കുകയോ ചെയ്തിട്ടില്ലാത്ത കുറെ കാര്യങ്ങളാണ് അദ്ദേഹം വിമര്‍ശന വിഷയമാക്കിയത്.
ഇസ്‌ലാമിക ശരീഅതിനെയും തദടിസ്ഥാനത്തില്‍ മനുഷ്യന്‍ നടത്തുന്ന ഭരണത്തെയും ഒരു പോലെ കാണരുതെന്ന് ഒരിക്കല്‍ ഹസന്‍ തുറാബി പ്രസംഗമധ്യേ പറയുകയുണ്ടായി: “കാരണം, ശരീഅത്ത് അല്ലാഹുവിന്‍റെ നിയമവും, ഭരണം മനുഷ്യന്‍ അവന്‍റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് നടത്താന്‍ ശ്രമിക്കുന്ന അതിന്‍റെ പ്രയോഗരൂപവുമാണ്. മനുഷ്യന്‍റെ അറിവുകേടും കഴിവുകെടും കാരണം ഭരണം പരാജയപ്പെട്ടാല്‍ അത് ശരീഅത്തിന്‍റെ പരാജയമല്ല. മനുഷ്യന്‍റെ കഴിവുകേടാണ്.” ഈ വ്യത്യാസം പ്രസ്ഥാനവും സംഘടനയും തമ്മിലുമുണ്ട്   എന്ന ആശയം മറ്റൊരു രീതിയില്‍ വിശദീകരിക്കാനാണ് ആ ലേഖനത്തില്‍ ഞാന്‍ ശ്രമിച്ചത്. പ്രസ്ഥാനം എന്ന് പറയുന്നത് സാക്ഷാല്‍ അല്ലാഹുവിന്‍റെ ദീനും, സംഘടന എന്നത് ആ ദീന്‍ നിലനിര്‍ത്താന്‍ “ഖിലാഫത്തി”ന്‍റെയും “അജമാഅ”യുടെയും അഭാവത്തില്‍ മനുഷ്യനുണ്ടാക്കുന്ന താല്‍ക്കാലിക സംവിധാനവുമാണ്. ഒരു യഥാര്‍ത്ഥ ഇസ്‌ലാമിക ഭരണക്രമം നിലവില്‍ വന്നാല്‍, “സംഘടന”യ്ക്ക് പ്രസക്തിയില്ലെന്ന് മാത്രമല്ല, ഒരു പക്ഷെ, അതനുവദിക്കപ്പെടുക പോലുമില്ല. അതുകൊണ്ട്, സംഘടന അതിന്‍റെ പദ-പ്രയോഗങ്ങളിലും നടപടിക്രമങ്ങളിലും ചിഹ്നങ്ങളിലും നയ-നിലപാടുകളിലും ഒക്കെ കാലാന്തരത്തില്‍ വരുത്തുന്ന മാറ്റങ്ങളും ‘അടവു’നയങ്ങളും ഒന്നും   അടിസ്ഥാനപരമല്ലെന്നും അവ ഒരു തരത്തിലും പ്രസ്ഥാനത്തെ ബാധിക്കുകയില്ലെന്നും വിശദീകരിക്കാനാണ് ആ ലേഖനമെഴുതിയത്. പ്രസ്ഥാനത്തിന്‍റെ മഷി ഉണങ്ങിക്കഴിഞ്ഞതാണ്.(ഖു:5:107) അത് ഇനി മാറ്റാന്‍ കഴിയില്ല. ഉദാഹരണത്തിന്, ഖുര്‍ആന്‍ അനുവദിച്ച 8 അവകാശികളില്‍ ഒരു വിഭാഗത്തിനു സകാത്ത് കൊടുക്കേണ്ടതില്ലെന്നു ഉമര്‍ (റ) തീരുമാനിക്കുമ്പോള്‍ ഖുര്‍ആനികസൂക്തം മാറ്റമില്ലാതെ അങ്ങിനെ തന്നെ അവിടെയുണ്ട്.
 
പക്ഷെ, മാന്യനിരൂപകാന് മനസ്സിലായത്‌ ജമാഅത്തിന്‍റെ രാഷ്ട്രീയ-പ്രവേശത്തെ ന്യായീകരിക്കാനാണ് ഈ ലേഖനം എഴുതിയത് എന്നാണ്! രാഷ്ട്രീയപ്രവേശം തികച്ചും മറ്റൊരു വിഷയമാണ്. അത് ഇതുമായി കൂട്ടിക്കലര്‍ത്തേണ്ട ഒരാവശ്യവുമില്ല. അത് ന്യായീകരിക്കാന്‍ “പട്ടര്‍ മൂക്ക്” പിടിച്ച പോലെ വളച്ചു പിടിച്ചൊന്നും പറയേണ്ടുന്നത്ര പ്രമാണദാരിദ്ര്യം ജമാഅത്ത് നേരിടുന്നുമില്ല. (അത് വിശദീകരിക്കേണ്ട ഇടം ഇതല്ലാത്തത് കൊണ്ട് അങ്ങോട്ട്‌ കടക്കുന്നില്ല).
 
പിന്നീടദ്ദേഹം കണ്ടുപിടിച്ച ഒരു മഹാകാര്യം “നാലു സാങ്കേതികശബ്ദങ്ങ”ളെ തള്ളിപ്പറഞ്ഞു എന്നാണ്! നാലു സാങ്കേതിക പദങ്ങളും അതുമായി യാതൊരു ബന്ധവുമില്ല. അത് ആ ലേഖനത്തിന്‍റെ വിഷയവുമല്ല. (കൂട്ടത്തില്‍ പറയട്ടെ: 1988-ല്‍ മലയാളവിവര്‍ത്തനം പുറത്തിറങ്ങിയ ആ പുസ്തകം മലയാളത്തില്‍ ലഭ്യമാണോ ഇല്ലേ എന്ന വിവരം അദ്ദേഹത്തിനില്ലത്രെ!) മൗദൂദി സാഹിബ്‌ “നാല് സാങ്കേതികപദങ്ങള്‍” എഴുതിയത് ഇസ്‌ലാമിന്‍റെ രാഷ്ട്രീയനയം വിശദീകരിക്കാനനാണ് എന്ന് തോന്നും അദ്ദേഹത്തിന്‍റെ വാദം കേട്ടാല്‍.  ചിന്തയും കര്‍മ്മങ്ങളുമടക്കം അല്ലാഹുവില്‍ വിശ്വസിക്കുന്ന മനുഷ്യന്‍റെ മുഴുജീവിതവും നിര്‍വചിക്കുന്നതാണ് ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നീ ഖുര്‍ആനിലെ നാല് സാങ്കേതികപദങ്ങള്‍. രാഷ്ട്രീയം അതിന്‍റെ ഒരു ഭാഗം മാത്രമാണ്. ഇത് മൗദൂദിയുടെ കണ്ടുപിടുത്തവുമല്ല. ഖുര്‍ആനില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ വിശദീകരിച്ച ഒരു കാര്യം അദ്ദേഹം ക്രോഡീകരിച്ചെന്നെയുള്ളൂ. അതു
.ഖുര്‍ആനില്‍ വിശ്വസിക്കുന്ന ആര്‍ക്കും തള്ളിപ്പറയാനുമാവില്ല. ഉദാഹരണത്തിന്, നാല് “ജാഹിലിയ്യതി”നെ കുറിച്ച് ഖുര്‍ആന്‍ പല സന്ദര്‍ഭങ്ങളിലായി വിശദീകരിക്കുന്നു. ലോകത്തു  നടമാടിക്കൊണ്ടിരിക്കുന്ന അനിസ്‌ലാമിക-ഭൗതിക സംസ്കാരങ്ങളുടെ സകല  ജീര്‍ണ്ണതകളും ആ നാല് “ജാഹിലിയ്യത്ത്” ഉള്‍ക്കൊള്ളുന്നു. ഇത് ഒരാള്‍ ഒരു പുസ്തകമാക്കി ക്രോഡീകരിച്ചാല്‍, അതെങ്ങനെയാണ്‌ അയാളുടെ സ്വയംകൃതാശയമാവുക? പ്രസ്ഥാനവും സംഘടനയും തമ്മിലുള്ള വ്യത്യാസം  വിശദീകരിക്കാനോ, ഇനി അതല്ല അബ്ദുല്ലക്ക് മനസ്സിലായത്‌ പോലെ,
ജമാഅത്തിന്‍റെ രാഷ്ട്രീയപ്രവേശത്തെ ന്യായീകരിക്കാന്‍ പോലും “സാങ്കേതികശബ്ദങ്ങളി”ല്‍ കയറി ഊഞ്ഞാലാടേണ്ട ഒരു കാര്യവുമില്ല.
 
രാഷ്ട്രീയവും കര്‍മ്മശാസ്ത്രവും “ലാഘവത്തോടെ” കൂട്ടിക്കുഴച്ചു ആളുകളെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഉന്നയിച്ച മറ്റൊരു വിമര്‍ശം. ആളുകള്‍ വെറുതെയിരുന്നു വിഡ്ഢികളാവാന്‍ തീരുമാനിച്ചാല്‍ മറ്റുള്ളവര്‍ എന്ത് ചെയ്യാനാണ്! “രാഷ്ട്രീയകാര്യങ്ങള്‍”, കര്‍മ്മശാസ്ത്ര വിഷയങ്ങളുടെ കൂടെ ഉദാഹരണമായി എന്ണ്ണിയത് തന്നെ അടിസ്ഥാന തത്ത്വങ്ങള്‍ അല്ല ഉദ്ദേശം എന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ്. അദ്ദേഹം തന്നെ ഉദാഹരിച്ചത് പോലെ, ഫാത്തിമ ജിന്നയോടും മറ്റും മൗദൂദി സാഹിബ്‌  സ്വീകരിച്ച നിലപാടുകള്‍, ഇസ്‌ലാമികരാഷ്ട്രത്തില്‍ അമുസ്‌ലിം പൌരന്മാരോടുള്ള നിലപാടുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ തുടങ്ങിയ ഗവേഷണസാധ്യതയുള്ള പല വിഷയങ്ങലുമുണ്ട്. ഇവയില്‍ വിയോജിക്കുന്നതോ  പുനചിന്ത നടത്തുന്നതോ മൗദൂദിയോടുള്ള അനാദരവോ അദ്ദേഹത്തെ തള്ളിപ്പറയലോ  അല്ല എന്നേ പറഞ്ഞിട്ടുള്ളൂ. അപ്പോഴൊക്കെ, “നാല് സാങ്കേതികശബ്ദങ്ങള്‍” തള്ളിപ്പറയുകയാണ്, അത് പറഞ്ഞാല്‍ ജമാഅത്ത് ഊരകുത്തി വീഴും.... എന്നൊക്കെ ആലോചിച്ചു തലപുണ്ണാക്കുന്നത് കൊണ്ടുണ്ടായ കുഴപ്പങ്ങളാ

No comments:

Post a Comment